12 Dec 2018 12:45 PM IST
മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്ലോത്തും മുഖ്യമന്ത്രിമാരാകും. ഈ കാര്യം നേരത്തെ തന്നെ രാഹുല്‍ഗാന്ധി തീരുമാനിച്ചിരുന്നതാണ്. ഇതേക്കുറിച്ച് മറ്റു നേതാക്കളുമായി രാഹുല്‍ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ജ്യോതിരാദിത്യസിന്ധ്യയെയും സച്ചിന് പൈലറ്റിനെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ യുവനേതാക്കളായി അവതരിപ്പിക്കുകയും ദ്വിഗ്വിജയ്സിംഗിനെ എ.ഐ.സി.സി നേതൃത്വത്തില്‍ സുപ്രധാന ചുമതല ഏല്പിക്കുകയും ചെയ്യും. സംസ്ഥാനങ്ങളില്‍ പ്രധാന നേതാക്കളുടെ അനുയായികള്‍ ചേരിയായി തിരിയുന്നത് കോണ്‍ഗ്രസില്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന കാര്യമല്ലെങ്കിലും നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന രീതി ഒരു തരത്തിലും ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലാണ് രാഹുല്‍.
സംസ്ഥാന മുഖ്യമന്ത്രിമാരെന്ന നിലയില്‍ ലഭിക്കുന്ന ആധികാരികതയും ഭരണസ്വാധീനവും കൂടി ഉപയോഗിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കമല്‍നാഥിനും ഗഹ്ലോത്തിനും കഴിയും. ചെറു പാര്‍ട്ടികളെ കോണ്‍ഗ്രസ് മുന്നണിയിലേക്ക് കൊണ്ടു വരികയും ഉറപ്പിച്ചു നിറുത്തുകയും ചെയ്യാനുള്ള മുഖ്യ ചുമതലയും ഇവർക്കുണ്ടാകും. ഹിന്ദി മേഖലയില്‍ മറ്റു പാര്‍ട്ടികളുടെ മേല്ക്കോയ്മയ്ക്ക് കീഴ്പ്പെടേണ്ടിവന്ന കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം പകരാന്‍ ഈ രണ്ടു പഴയ പടക്കുതിരകള്‍ക്കും കഴിയും എന്നാണ് രാഹുലിന്റെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗഹ്ലോത്തിന്റെയും കമല്‍നാഥിന്റെയും പേരുകള്‍ സച്ചിന് പൈലറ്റിന്റെയും ജ്യോതിരാദിത്യസിന്ധ്യയുടെയും നിര്ദ്ദേശങ്ങളായിത്തന്നെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതിലാണ് രാഹുലിന്റെ വിജയം.