12 Dec 2018 10:20 AM IST
ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ഉദ്വേഗത്തിനൊടുവിൽ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഫലം പുറത്തു വന്നപ്പോൾ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 230 അംഗങ്ങളുള്ള നിയമസഭയിൽ 114 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവല ഭൂരിപക്ഷത്തിന് 2 സീറ്റുകൾ കോൺഗ്രസിന് കുറവാണ്. ബി.ജെ.പിക്ക് 109 സീറ്റുകൾ ലഭിച്ചു. ബി.എസ്.പിക്ക് രണ്ടു സീറ്റുകളും മറ്റു കക്ഷികൾക്കും സ്വതന്ത്രർക്കും കുടി 5 സീറ്റുകളും ലഭിച്ചു.
ബി.എസ്.പി കോൺഗ്രസിന് പിന്തുണ നല്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബി.എസ്.പി പിന്തുണ കൂടി ലഭിക്കുന്നതോടെ കോൺഗ്രസിന് മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷമായിക്കഴിഞ്ഞു. ഒരു സീറ്റ് ലഭിച്ച എസ്.പിയും കോൺഗ്രസിനെ പിന്തുണയ്ക്കും. സ്വതന്ത്രരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെട്ടു.
മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം കോൺഗ്രസ് ഉന്നയിച്ചു കഴിഞ്ഞു. കോൺഗ്രസിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് പി.സി.സി.സി അധ്യക്ഷൻ കമൽനാഥ് ഗവർണർക്ക് കത്തു നല്കി. കമൽനാഥ് ഗവർണറോട് സന്ദർശനാനുമതിയും തേടിയിട്ടുണ്ട്.